Thursday, August 2, 2012

അഹങ്കരിക്കാന്‍ കൊതിച്ചവന്‍


പത്താംക്ലാസ്സെന്ന മഹാസാഗരം നീന്തികടന്നതിന്‍റെ ഏകതെളിവായ S.S.L.C സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സ്കൂളിലേക്ക് സൈക്കിള്‍ ചവിട്ടുമ്പോള്‍ മനസ്സില്‍ ഒരു കുഞ്ഞി അഹങ്കാരം "ഈങ്ക്വിലാബ് സിന്ദാബാദ്" വിളിച്ചറമാദിക്കുന്നത് എനിക്കറിയാന്‍ സാധിക്കുന്നുണ്ടായിരുന്നു. സ്കൂളിനും സ്കൂള്‍മുറ്റത്തിനും എന്നോടടങ്ങാത്ത ഒരു വാശിയാണ്. ആ മുറ്റത്ത്‌ ഞാന്‍ നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ അന്ത്യം വിളിച്ചോതുന്ന ശംഖാണെനിക്കീ സര്‍ട്ടിഫിക്കറ്റ്. ഞാന്‍ എന്തൊക്കെയോ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി നടത്തിയ യുദ്ധങ്ങളെല്ലാം ആ മുറ്റത്തായിരുന്നു. ഒരുതവണ പോലും വിജയത്തിന്‍റെ മധുരം നുണയാനാമുറ്റമെന്നെ കടാക്ഷിച്ചിട്ടില്ല. ചിലപ്പോള്‍ അമ്പേ പരാജിതനായും മറ്റുചിലപ്പോള്‍ ജയിച്ചിട്ടും പരാജിത പരിവേഷിതനായും ആ ഇടനാഴികളില്‍ ഞാന്‍ നിന്നിരുന്നു.വിജയിച്ചിട്ടും പരാജിതനായ നിമിഷങ്ങളിലെനിക്കെതിരെ നിന്നിരുന്നതോ സ്കൂളിന്‍റെ പ്രധാന അദ്ധ്യാപിക സാറാമ്മ ടീച്ചറും.

ഓരോ തവണ വിജയത്തോടടുക്കുംമ്പോളും മനസ്സിലൊരു കുഞ്ഞി അഹങ്കാരം പൊട്ടി മുളക്കുമായിരുന്നു. ഒരു തവണയെങ്കില്‍ ഒരു തവണ,  സാറാമ്മ ടീച്ചറിനു മുകളില്‍ എന്‍റെ വിജയത്തിന്‍റെ കൊടിക്കൂറ പാറുന്ന മനോഹരമായ നിമിഷത്തെ കുറിച്ചോര്‍ത്ത് മുളക്കുന്ന 'അഹങ്കാരം'. ആ അഹങ്കാര മുട്ടുകള്‍  വിരിയും മുന്‍പെ കൊഴിഞ്ഞിരുന്നു. ഇപ്പോള്‍ തോന്നുന്ന അഹങ്കാരം അങ്ങനെ കൊഴിയാന്‍ വഴിയില്ല. മലയാളം മീഡിയം പഠിച്ച കുട്ടികളില്‍ എനിക്കുമാത്രമാണ് ഡിസ്റ്റിന്‍ഗ്ഷന്‍., ഈ വിജയമെനിക്ക് ടീച്ചറുടെ മുന്നില്‍ അഹങ്കാരത്തോടെ നിവര്‍ന്ന് നില്‍ക്കാനുള്ള പിടിവള്ളിയാണ്. എങ്കിലും എന്‍റെ ഈ നേട്ടവും വിലകുറച്ച് കാണിക്കാന്‍ ടീച്ചര്‍ മടിക്കില്ലെന്ന ആശങ്ക ഉള്ളില്‍ നിറയുന്നുമുണ്ട്. അങ്ങനെ എന്‍റെ നേട്ടങ്ങള്‍ വിലകുറച്ചുകാട്ടിയ എത്രയെത്ര സംഭവങ്ങള്‍. അവ ഓരോന്നും ഇപ്പോളുമെന്‍റെ കണ്മുന്നില്‍ എനിക്ക് കാണാം. സൈക്കിള്‍ മുന്നിലേക്കും ഓര്‍മ്മകള്‍ ഞാനറിയാതെ പിന്നിലേക്കും നീങ്ങിക്കൊണ്ടേയിരുന്നു.

നാട്ടിന്‍പുറത്തെ  'ഹൈ-ഫൈ' സ്കൂളില്‍  പഠിക്കാന്‍ ലഭിച്ച അവസരമാണ് എന്നെ 'ബൂലോകം' അറിയുന്ന 'തെമ്മാടി' ആക്കി മാറ്റിയത്‌; എന്നാല്‍, കൂടെ പഠിച്ച ഒട്ടുമിക്കവരും പഠിക്കുന്ന കാലത്തോ അതിനുശേഷമോ 'ഭൂലോക തെമ്മാടിത്തരത്തില്‍' തന്നെ മാസ്റ്റര്‍സോ PhDയോ എടുത്തവരാണെന്നത് ഞാന്‍ അഭിമാനത്തോടെ സ്മരിക്കുന്നു. 9 A ല്‍ കൂടെ പഠിച്ച 47 പേരില്‍ 7 പേര്‍ മാത്രമാണ് S.S.L.Cക്ക് ശേഷം തുടര്‍ പഠനത്തിനായി പോയതെന്നുള്ളതുതന്നെ സ്കൂളിന്‍റെ ഗരിമ വിളിച്ചോതുന്നു. ക്ലാസ്സ്‌ ഫസ്റ്റ് എന്ന ബാഡ്ജ് കുത്തുന്നതിന്‍റെ അഹങ്കാരം ലവലേശം എനിക്ക് തോന്നിയിട്ടില്ല. അസ്സെംബ്ലിയില്‍ ബാഡ്ജ് കുത്തി തരുന്നനിമിഷമൊന്നഹങ്കരിക്കാമെന്ന്  വിചാരിക്കുംമ്പോള്‍ വരും, ബാഡ്ജ്  കുത്തിത്തരുന്ന ഹെട്മിസ്ട്രെസ്സ് സാറാമ്മ ടീച്ചറുടെ ഒരു 'കുത്ത്'  

"മൂക്കില്ല  രാജ്യത്തെ മുറിമൂക്കന്‍ രാജാവ്‌", 25 മാര്‍ക്ക്‌ വാങ്ങുന്നവന്‍ ക്ലാസ്സ്‌ ഫസ്റ്റ്, കാലം പോയ പോക്കെ?" ഈ കുത്ത് കൊള്ളുന്ന നിമിഷമെന്‍റെ അഹങ്കാരം കോമ്മയില്‍ ആകും.

ടീച്ചറിനെ മനസ്സില്‍ ഒന്ന് സ്നേഹിച്ചിട്ട്, വെളുക്കെ ചിരിച്ച്, ആഘോഷമവിടെ അവസാനിപ്പിച്ച് അസ്സെംബ്ലിലൈനില്‍  മുറിവേറ്റ കഴുതപ്പുലികണക്കെ നിന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍!!!!???

കഴുതപ്പുലി അല്ല,  ഒരു കരിമ്പുലി തന്നെയാണ് ഞാനെന്നു കാട്ടികൊടുക്കണമെന്ന് വിചാരിക്കാന്‍ തുടങ്ങിയതിങ്ങനെ ഒരു അസ്സെംബ്ലിയില്‍ നിന്ന് കിട്ടിയ കുത്തിനെതുടര്‍ന്നാണ്. അതിനുപറ്റിയ സ്ഥലം എക്സാം ഹാള്‍ അല്ല, മറിച്ച് യുവജനോത്സവ വേദി ആണെന്നെന്നെ ഉപദേശിച്ചതെന്‍റെ വലംകൈയും ക്ലാസ്സിലെ രണ്ടാമനുമായ അഖില്‍ ദാസ്‌ എന്ന ബുജിയും. 

എന്‍റെ സൃഷ്ടാക്കളില്‍ ഒരാളായ 'മാഡം ഇന്‍ഡിക്കാമ' (ഇന്‍ഡിക്ക ഓടിക്കുന്ന അമ്മ) പറഞ്ഞ പോലെ "നിന്‍റെ ആ പേരിനുമാത്രമെ (വിഗ്നേഷ്) 'വിഗ്നം' ഇല്ലാത്തതൊള്ളു ബാക്കി എല്ലാം നിനക്ക് 'ഇക്നം' തന്നെ!" ഇത്തവണ ഈ പറഞ്ഞ സാധനം വന്നിരിക്കുന്നത് അധ്യാപകരുടെ നിസ്സഹകരണ രൂപത്തിലാണെന്ന് മാത്രം.ഗ്രൂപ്പായി തിരിക്കാനും കുട്ടികളെ പരിശീലിപ്പിക്കാനും ടീച്ചര്‍സ് വരുന്നില്ല പോലും! എങ്ങനെ വരും? കഴിഞ്ഞ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയോട് 'നിന്‍റെ  ഡാന്‍സ് ശരിയല്ല' എന്ന് ബെറ്റി ടീച്ചറൊന്ന് പറഞ്ഞുപോയി; തുടര്‍ന്നാകുട്ടിയുടെ കണ്ണില്‍ നിന്നും വീണ ഓരോ കണ്ണീരും 'ദളിത്‌ പീഡനത്തിന്‍റെ' മകുടോദാഹരണമാക്കി സ്കൂള്‍ എറിഞ്ഞുടക്കാന്‍ കൂടിയവുടെ കൂട്ടത്തില്‍ ഈ തെമ്മാടിയും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ 'അമ്മച്ചിയാണെ ഇല്ല'. 

അങ്ങനെ അദ്ധ്യാപകരുടെ സഹായമില്ലാതെ നടന്ന ആദ്യ യൂത്ഫെസ്റ്റിവലില്‍ പങ്കെടുത്ത അഞ്ചില്‍ നാലിലും ഫസ്റ്റ് ഈ തെമ്മാടിക്കടിച്ചു. ഫാന്‍സി ഡ്രസ്സ്‌, മോണോ ആക്റ്റ്‌., പ്രസംഗം പിന്നെ നാടകവും. പക്ഷെ, അഹങ്കരിക്കാന്‍ സമയം തന്നില്ല ഞങ്ങളുടെ സാറാമ്മ, വന്നു ഒരറിയിപ്പ്. നാടകം മാത്രമേ സബ്ജില്ല കലോല്‍സവത്തിന് കൊണ്ടുപോകു, ബാക്കി ഒന്നിനും നിലവാരമില്ല പോലും.
നാടകമെങ്കില്‍ നാടകം! ബെസ്റ്റ്‌ ആക്ടര്‍ അവാര്‍ഡ്‌ വാങ്ങാതെ വീട്ടിലെക്കില്ലെന്ന പ്രതിജ്ഞയില്‍ കൂട്ടുകാര്‍ക്കൊപ്പം റിഹേര്‍സല്‍ മുറിയില്‍ തന്നെ ദിവസങ്ങള്‍ അഭിനയിച്ചുതീര്‍ത്തു. നാടകം പഠിപ്പിക്കാന്‍ 'ഓച്ചിറ-ദ്വാരക' ബാലെ സമിതിയുടേ കര്‍ട്ടന്‍ വലിക്കുന്ന പ്രദീപ്‌ ചേട്ടനെ സ്പെഷ്യല്‍ പൈന്‍റ് നല്‍കി ഇറക്കി. പെട്ടന്നാണ് കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞത്, യൂത്ത്‌ഫെസ്റ്റിവലിന് തലേന്നെന്നെ ലേഖ ടീച്ചര്‍ വിളിപ്പിച്ചു. 

"വിഗ്നേഷ്, അതേ നമ്മള്‍ പ്ലാനൊന്ന് മാറ്റി. ഇവിടെ ഫസ്റ്റ് കിട്ടിയതില്‍ നിന്ന് താല്പര്യമുള്ള കുട്ടികളെ സബ്ജില്ലക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. പക്ഷെ മാക്സിമം 3 എണ്ണമേ ഒരു കുട്ടിക്ക് പറ്റു. വിഗ്നേഷ് ഏതൊക്കെയാ സെലെക്റ്റ് ചെയ്യുന്നത്?"

ആഹ! അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ ആയോ? വീണ്ടും ഏറുപേടിച്ച് തീരുമാനം മാറ്റിയതാകാം പാവങ്ങള്‍; അല്ലെങ്കിലും എന്‍റെ എല്ലാമിങ്ങനെ തന്നെ ആണല്ലോ ആദ്യം മുടക്കം, അവസാനം കര്‍ത്താവിന് പെരിട്ടപോലെ 'യേ...."ശൂ"'  എന്‍റെ പേരെന്തായാലും കറക്റ്റ് തന്നെ കര്‍ത്താവെ! എന്തെങ്കിലും ആകട്ടെ കിട്ടിയ ചാന്‍സ് കളയണ്ട. നാടകത്തില്‍ നിന്ന് പിന്മാറിയാല്‍ പിള്ളാരെന്നെ തട്ടും. അത് കൊണ്ട് നാടകം ഒന്ന്, പിന്നെയും വേണം രണ്ടെണ്ണം; ഒന്നും നോക്കിയില്ല വായില്‍ തോന്നിയ രണ്ടെണ്ണം വിളിച്ചു പറഞ്ഞു.

"പ്രസംഗം, ഫാന്‍സി ഡ്രസ്സ്‌"''

"ഫാന്‍സി ഡ്രസ്സ്‌ നാളെ വൈകുന്നേരം 7 മണിക്കാണ്. ഒരു 3 മണിക്ക് പടന്നിലം സ്കൂളില്‍ എത്തണം, കേട്ടോ?"

എന്‍റെ ഐറ്റംസ് എഴുതുന്നതിനിടയില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍. നല്‍കി ടീച്ചര്‍ ഓഫീസ് റൂമിലേക്ക്‌ പോയി.

 റിഹെര്‍സല്‍ ക്യാമ്പിലെത്തി പിള്ളേരോട് കാര്യം പറഞ്ഞു. ബിനുമോന്‍റെ ചോദ്യം കേട്ടപ്പോള്‍ ലഡ്ഡു പോട്ടണ്ട സ്ഥലത്തെന്‍റെ കുരു പൊട്ടി.

"നീ എന്തെടുത്തുവെച്ചുണ്ടാക്കും ഈ ഫാന്‍സി ഡ്രസ്സ്‌ മത്സരത്തിന്?"

മില്യണ്‍ ഡോളര്‍ ചോദ്യം. ഓരോ സ്കൂളുകള്‍ പതിനായിരങ്ങളെറിഞ്ഞാണിത്തരം മല്‍സരങ്ങള്‍ക്ക് വരുന്നതെന്ന് കേട്ടിടുണ്ട്. പോരാത്തതിന് മക്കള്‍ക്ക്‌ കലാതിലകപട്ടം എന്ത് വില കൊടുത്തും വാങ്ങാന്‍ നില്‍ക്കുന്ന രക്ഷകര്‍ത്താക്കള്‍ വേറെയും. സമയം 4 കഴിഞ്ഞു, ഇനി ഇപ്പോള്‍ മാറ്റാനും പറ്റില്ല. എന്ത് ചെയ്യുമെന്നാലോചിച്ച് കുന്തം വിഴുങ്ങി നിന്നപ്പോള്‍ പ്രദീപ്‌ ചേട്ടനൊരു ഐഡിയ തന്നു. പക്ഷെ, 250 രൂപ ഇറക്കണം. അതൊപ്പിക്കാമെന്ന് ഉറപ്പ്‌ കൊടുത്തപ്പോള്‍ നാളെ 11 മണിക്ക് നാടകത്തിന് മ്യൂസിക്‌ റെക്കോര്‍ഡ്‌ ചെയ്യുന്ന സ്ഥലത്ത് കാശുമായി എത്താന്‍ പറഞ്ഞു.

കൃത്യം 11 മണിക്ക് തന്നെ ഞാന്‍ പുള്ളി പറഞ്ഞ സ്ഥലത്തെത്തി. അദ്ദേഹം ഒരു കാസറ്റ്‌ പ്ലേ ചെയ്തു. അതില്‍ നിന്നും ദുഃഖ സംഗീതം ഒഴുകി. പ്രദീപ്‌ ചേട്ടന്‍ അത് കേള്‍പ്പിച്ചു തന്നിട്ട് തുടര്‍ന്നു.

"നീ വീട്ടില്‍ പോയ് അമ്മയുടെ ഒരു പഴയ സാരി വാങ്ങണം. വിഗ്ഗ് നിനക്ക് നമ്മുടെ നാടകത്തിന്‍റെ തരാം. ഒരു വേസ്റ്റ് ബിന്‍ കൂടി കരുതിക്കോ. പിന്നെ ഒരു പൊതി ചോറും ഒരു പാവക്കുട്ടിയും. ഇതില്‍ നിന്ന് മ്യൂസിക്‌ 2 മിനിറ്റ് പ്ലേ ആകും. ആദ്യം വരുക പാതോസ് മ്യൂസിക്‌ ആയിരിക്കും. നീ ഒരു പിച്ചക്കാരിയായി കൈയ്യിലൊരു കുഞ്ഞിനേയും കൊണ്ട് സ്റ്റേജില്‍ വരണം, എന്നിട്ട് പിച്ച യാചിക്കണം. പിന്നെ കുട്ടിയെ അവിടെയെവിടെയെങ്കിലും കിടത്തിയിട്ട് വേസ്റ്റ് ബിന്നില്‍ കൈയ്യിട്ട് പൊതിച്ചോറെടുത്തുതിന്നുക. അടുത്തത്  കുഞ്ഞു കരയുന്ന മ്യൂസിക്കാണ്. അത് കേള്‍ക്കുമ്പോള്‍ ചോറുപേക്ഷിച്ച് കുട്ടിക്ക്‌ മുലപ്പാല്‍ കൊടുക്കണം. കുട്ടിയുടെ കരച്ചില്‍ നിക്കുമ്പോള്‍ ആ കുട്ടിയെ കുപ്പയിലുപേക്ഷിച്ച് കരഞ്ഞോണ്ട് തിരികെ പോണം"

"ഏറ്റു, ഇത് ഞാന്‍ ഏറ്റു, ഞാന്‍ അമ്മയുടെ കൂടെ വന്നേക്കാം. അവിടെ വെച്ച് കാണാം ചേട്ടാ" 

സന്തോഷത്തോടെ അത് വാങ്ങി പോക്കറ്റിലിട്ട് ഞാന്‍ വീട്ടിലേക്കോടി. അമ്മയുടെ സാരി വാങ്ങി. വേസ്റ്റ് ബിന്‍ ഇല്ലാത്തോണ്ട് ചാണകകുട്ട വെച്ച് അഡ്ജസ്റ്റ് ചെയ്തു. പക്ഷെ പാവ എനിക്കില്ലല്ലോ? പരിഹാരം അമ്മ പറഞ്ഞു, അപ്പുറത്തെ വീട്ടിലെ കുഞ്ഞിന്‍റെ കടം വാങ്ങാം. പിന്നെ താമസിച്ചില്ല അവിടേക്കോടി. പിന്നീന്ന് അമ്മയുടെ കമന്‍റെത്തി:

"അല്ലെങ്കിലും അവന് പണ്ടേ ഉള്ളത, ആസനത്തില്‍ പറ്റുമ്പോളെ പറമ്പ് അന്വേഷിക്കു"

ടൈം ഇല്ലാത്തതുകൊണ്ടും, 250 രൂപക്കൊപ്പം  അമ്മയുടെ ഡ്രൈവിംഗ് സ്കില്ലും എനിക്കാവശ്യമായിട്ടുള്ളതുകൊണ്ടും മറുപടി  ഉള്ളിലൊതുക്കി.

തിരികെ വന്നത് തലയില്ലാത്ത ഒരു പാവ കൊണ്ട്. അത് കിട്ടിയത്‌ തന്നെ ഭാഗ്യം!
പിന്നെ ഒന്നും നോക്കിയില്ല അമ്മയ്ക്കൊപ്പം കാറില്‍ കയറി ലക്ഷ്യത്തിലേക്ക്. പോകുന്ന വഴി അമ്മയുടെ ആദ്യ ഗോള്‍

"പണ്ട് നീ 6ല്‍ പഠിക്കുമ്പോള്‍ നിന്‍റെ നാടകം കാണാന്‍ വന്ന ക്ഷീണമെനിക്കിന്നും മാറിയിട്ടില്ല. അന്ന് കര്‍ട്ടന്‍ ഇട്ട് രെക്ഷപ്പെട്ടു. ഇത്തവണ നാട്ടുകാര്‍ നിന്നെ കൈകാര്യം ചെയ്യുന്നത് കാണേണ്ടി വരുമോ?"

"അമ്മ എന്‍റെ അമ്മയോ? അമ്മായി അമ്മയോ? മിണ്ടാതെ വണ്ടി ഓടിക്ക്.. ഇല്ലെങ്കില്‍ അമ്മേ ചിലപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയുന്നതെനിക്ക് കാണേണ്ടി വരും." അമ്മ ചിരിച്ചു. കൂടെ ഞാനും. അമ്മയും ഞാനും പതിവ്‌ പോലെ ടോം ആന്‍ഡ്‌ ജെറി കളിച്ച്  ചിരിച്ചാര്‍ത്ത് കലോത്സവം നടക്കുന്ന പടനിലം സ്കൂളിലെത്തി.

അമ്മ എന്നെ സ്ത്രീ വേഷം കെട്ടിച്ചുതുടങ്ങിയപ്പോള്‍ ലേഖ ടീച്ചര്‍ വന്നു ഹെല്പിന്. രണ്ടുപേരും കൂടി എന്നെ ഒരു 'വിഗ്നേശ്വരി'യാക്കി. തെണ്ടി പെണ്ണ് മുറുക്കി ചുവപ്പിച്ചാണ് നടക്കുക, അത് കൊണ്ട് നീയും വെറ്റില തിന്നെന്നുപദേശിച്ച് അമ്മ എനിക്ക്  വെറ്റില  വാങ്ങി തന്നു. അതും ചവച്ചാസ്വദിച്ചങ്ങനെ ഊഴം കാത്തിരുന്നു. അമ്മ എന്നെ തനിച്ചാക്കി കാണികള്‍ക്ക് ഒപ്പം പോയി.

മിന്നായം പോലെ ഞാന്‍ അവിടെ എന്‍റെ കൂട്ടുകാരന്‍ അഖിലിനെ കണ്ടു. അവനെ കണ്ടുടന്‍  പുറകെ ഓടി ഞാനവനെ ഇങ്ങുപോക്കി. കണ്ട് നിന്ന നാട്ടുകാര്‍ ആദ്യംഞെട്ടി പിന്നെ അവന്‍ ഞെട്ടി. അവന്‍റെ ഞെട്ടല്‍ കണ്ട് ഞാന്‍ ഒപ്പം ഞെട്ടി. ഞെട്ടി പൊട്ടിയ അന്തരീക്ഷത്തില്‍ ഞാന്‍ അവനോടു മൊഴിഞ്ഞു:

"ഡാ, കോപ്പെ ഇത് ഞാനാ, വിഗ്ഗു. നീ എന്താ ഇവിടെ?"

"എന്‍റെ അളിയാ, നിന്നെ മനസിലായില്ലട. ഇപ്പോള്‍ നീ ശരിക്കും ഒരു കൊച്ചുചരക്ക് ആയിട്ടുണ്ട്; പെങ്ങമ്മാര്‍ക്ക് ഇവിടെ ഇന്ന് ഡാന്‍സ് ഉണ്ടെട. അതിനു വന്നതാ. ഇനി ഇപ്പോള്‍ നിന്‍റെ കൂടെ നിക്കാം. നീ വാ പെണ്ണെ!"

"ഹൊ! സാധനങ്ങള്‍ എല്ലാം സ്റ്റേജില്‍ കൊണ്ട് വെക്കാന്‍ ഹെല്പ്പിനൊരാള്‍ ആയി." 

അങ്ങനെ ഞങ്ങള്‍ രണ്ടും സ്റ്റേജിന്‍റെ പിന്നില്‍ തോളോട് തോള്‍ കൈയിട്ടിരുന്നു. ആദ്യം എനിക്ക് ഒന്നും മനസിലായില്ല. പിന്നെ അവന്‍ പറഞ്ഞപ്പോളാണ് ശ്രദ്ധിച്ചത്; അവിടെ നിക്കുന്നവര്‍ ഞങ്ങളെ തന്നെ നോക്കുന്നു. കുറച്ചൂടെ ഇങ്ങനെ ഇരുന്നാല്‍ അഖില്‍ സ്ത്രീപീഡനകുറ്റത്തിനകത്ത്‌ പോകുമെന്നെനിക്ക് ബോധ്യം ആയി. പിന്നെ ഞങ്ങള്‍ സദാചാര ദൂരം പാലിക്കാന്‍ ഒട്ടും മടിച്ചില്ല. 

സ്റ്റേജില്‍ അങ്ങനെ പല വേഷങ്ങളും മിന്നി മാഞ്ഞു. അതില്‍ കൊള്ളാമെന്നു തോന്നിയത് നൂറനാട് സ്കൂളിലെ പെണ്‍കുട്ടി നടത്തിയ 'പാമ്പാട്ടി' ആയിരുന്നു. അവളാണത്രെ കലാതിലകത്തിനായി മത്സരിക്കുന്ന മെയിന്‍ പാര്‍ട്ടി. അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോള്‍ എന്‍റെ നമ്പറും വന്നു. വേഗം 'കൂടും കുടുക്കയും' എല്ലാം പെറുക്കി സ്റ്റേജില്‍ കയറ്റി. ചാണകകുട്ട കണ്ടപ്പോളേ കര്‍ട്ടന്‍ വലിക്കുന്നവന്‍ മുഖം ചുളിച്ചു. അവന്‍റെ മുഖത്ത് നോക്കി പുച്ഛിച്ച് ഞാന്‍ സ്റ്റേജില്‍ കയറി.

കര്‍ട്ടന്‍ പൊങ്ങി. പാതോസ് മ്യൂസിക്‌ മുഴങ്ങി കേട്ടപ്പോള്‍ ഞാനെന്ന പിച്ചക്കാരി കുഞ്ഞിനേം കൊണ്ട്  സ്റ്റേജില്‍ തെണ്ടാന്‍ തുടങ്ങി. പിന്നെ ആ കുട്ടിയെ സ്റ്റേജിന്‍റെ വലതു മൂലയില്‍ കിടത്തിയശേഷം വയറ്റത്തടിച്ച് തെണ്ടി. പെട്ടന്ന് ഇടതു മൂലയില്‍ ഇരിക്കുന്ന കുപ്പക്കടുത്തെക്ക് നീങ്ങി. ആര്‍ത്തിയോടെ അതില്‍ നിന്നെല്ലാം വലിച്ചുവാരി പുറത്തിട്ട് ഭക്ഷണത്തിനായി തപ്പി. ഒടുവില്‍ ഒരുപിടി ചോര്‍ കൈയ്യില്‍ കിട്ടി. അത് വാരി വായിലേക്ക് വെക്കാന്‍ ചുണ്ടോടടുപ്പിച്ചതും കുട്ടിയുടെ കരച്ചില്‍ മുഴങ്ങി. ഒപ്പം കാഴ്ച്ചകാരുടെ കൈ അടിയും. എനിക്ക് എന്‍റെ ഭാഗ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. ഞാന്‍ ഈ കരച്ചില്‍ പ്രതീക്ഷിച്ചിരുന്നത് ചോര്‍ വായില്‍ വെച്ച ശേഷമോ, അല്ലെങ്കില്‍ കുപ്പ കണ്ടെത്തുന്നതിനുമുന്‍പോ ആയിരുന്നു. പക്ഷെ എന്നെ വിസ്മയിച്ചുകൊണ്ട് ഒരു വറ്റിറക്കുന്നതിന് മുന്‍പ്‌ തന്നെ, അതും ചുണ്ടോടടുപ്പിച്ച നിമിഷം തന്നെ  കുട്ടി കരഞ്ഞിരിക്കുന്നു. ഒറ്റതവണ പോലും റിഹെര്സല്‍ ചെയ്യാതെ, ഒരു തവണ മാത്രം കേട്ട മ്യൂസിക്കില്‍ ഇത്രയും ടൈമിംഗ് ഞാന്‍ എന്‍റെ വിദൂര സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സദസ്സില്‍ നിന്നുയര്‍ന്ന കൈയടിയുടെ അകമ്പടിയോടെ ഞാന്‍ എന്‍റെ കുട്ടിക്ക് നേരെ നടന്നു. അവനുപാല്‍ കൊട്ടുത്തു. അവന്‍റെ കരച്ചില്‍ നിന്നപ്പോള്‍ വിഷമത്തോടെ എന്‍റെ പോന്നോമനയെ ആ കുപ്പയിലുപേക്ഷിച്ച് തിരികെ നടക്കുമ്പോള്‍ നില്‍ക്കാത്ത കരഘോഷത്തിന്‍ അകമ്പടിയോടെ കര്‍ട്ടന്‍ വീണു.

സ്റ്റേജിന് പിന്നില്‍ എത്തുമ്പോള്‍ ഞാന്‍ ഏതോ മായിക ലോകത്തായിരുന്നു. അഖില്‍ സകല സദാചാര ബോധവും മറന്നെന്നെ കെട്ടിപിടിച്ച് പറഞ്ഞു

"തകര്‍ത്തളിയ, നീ ഇതൊക്കെ എപ്പോള്‍ പഠിച്ചടെ? പുലി തന്നെ അളിയോ"

അവിടെ സംഭവിച്ച അബദ്ധം അല്ലെങ്കില്‍ ഭാഗ്യം; പക്ഷെ,  എനിക്കപ്പോളും വിശ്വസിക്കാന്‍ സാധിച്ചില്ല ഞാന്‍ അവിടെ ചെയ്തത്. അഭിനന്ദന പ്രവാഹങ്ങള്‍ കൂടി വന്നപ്പോള്‍ ഞാനൊന്നഹങ്കരിച്ചു.  പക്ഷെ, വീണ്ടും അഹങ്കരിക്കാന്‍ ഉള്ള എന്‍റെ ആഗ്രഹത്തെ കാറ്റില്‍ പറത്തി 'ജഡ്ജസ്' ചുഴലിക്കാറ്റ്‌ ആഞ്ഞടിച്ചു.കലാതിലക പെണ്ണിന്‍റെ സ്കൂളിന്‍റെയും നോട്ടിന്‍റെയും വലിപ്പം കണ്ടാപണ്ഡിതര്‍ എന്‍റെ കാലുവാരി. റിസള്‍ട്ട്‌ വന്നപ്പോള്‍  തെമ്മാടിക്ക് എ ഗ്രേഡ് സെക്കന്‍റ്. 

ഊര് തെണ്ടിയുടെ ഓട്ടകീശയില്‍ ഒന്നുമില്ലാഞ്ഞിട്ടും ദര്‍ബാര്‍ രാഗം അലക്കി ലാലേട്ടന്‍ കെട്ടിപ്പിടി വാങ്ങിയ പോലെ, ഒന്നുമില്ലാഞ്ഞിട്ടും ഓടിട്ട സ്കൂളില്‍ നിന്ന് വന്ന്  ഫാന്‍സി 'ഡ്രസ്സ്‌' ഒന്ന് 'അലക്കിയപ്പോള്‍' കൈയടിയും ജനമനസും നേടിയതിനോടൊപ്പം അമ്മക്ക്  അഭിമാനത്തിന്‍റെ നിമിഷങ്ങളും നല്‍കിയിരിക്കുന്നു. പക്ഷെ, ഈ  ചാരിതാര്‍ത്ഥ്യത്തിനെല്ലാമുപരി  എന്നെ ത്രസിപ്പിച്ചത് അസ്സെംബ്ലിയില്‍ പുലി കണക്കെ നിവര്‍ന്ന് നിന്ന്  സാറാമ്മടീച്ചറുടെ കൈയില്‍ നിന്നും   അഹങ്കാരത്തോടെ A ഗ്രേഡ് സര്‍റ്റിഫിക്കറ്റ് വാങ്ങുന്ന  മനോഹരമായ  രംഗം മനസ്സില്‍ കണ്ടതില്‍ നിന്നും ലഭിക്കുന്ന ആനന്ദത്തിന്‍റെ 'അഹങ്കാരം' ആയിരുന്നു.

"ഡാ, സ്കൂള്‍ വികസന ഫണ്ടിലോട്ട് 100 രൂപ അടക്കണമെന്ന്"

ഓര്‍മകളുടെ ലോകത്ത്‌ നിന്ന് തിരിച്ചുഭൂമിയിലെത്താന്‍ അഖിലിന്‍റെ വാക്കുകള്‍ ധാരാളമായിരുന്നു.

"എന്താ?"

"നീ ഈ ലോകത്തല്ലേ?  സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍"" 100 രൂപ അടക്കണമെന്ന്''

"നീ എന്‍റെ കൂടി ഒന്ന് അടയ്ക്ക്. ഇതാ കാശ്. ഞാന്‍ സ്റ്റാഫ്‌ റൂം വരെ ഒന്ന് പോയിട്ട് വരാം" കാശ് അവനെ എല്പിച്ചശേഷം സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു. അവിടെ ലേഖ ടീച്ചറിനെ കാണുക ആയിരുന്നു എന്‍റെ ലക്ഷ്യം.

"ടീച്ചര്‍''

"ആഹാ, വിഗ്നേഷോ! അഭിനന്ദനങ്ങള്‍.; മുട്ടായി ഇല്ലെ?"

"സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ട് മുട്ടായി വാങ്ങി വരാം. എന്‍റെ ആ സര്‍ട്ടിഫിക്കറ്റ് വന്നോ ടീച്ചര്‍?"

"അയ്യോ ഞാന്‍ അത് അങ്ങ് മറന്നു പോയി. വന്നിട്ടുണ്ട്. ഇപ്പോള്‍ തരാം"

ടീച്ചര്‍ മേശയുടെ ഡ്രോയര്‍ തുറന്ന് ഫയല്‍ എടുത്തു. അതില്‍ നിന്നും 2 സര്‍ട്ടിഫിക്കറ്റ്സ് പുറത്തെടുത്തു.

"നിനക്ക് ഭാഗ്യമില്ല. അല്ലെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് നിനക്ക് അസ്സെംബ്ലിയില്‍ വെച്ച് തരേണ്ടതല്ലേ." സര്‍ട്ടിഫിക്കറ്റ് എനിക്ക് നേരെ നീട്ടികൊണ്ട് ടീച്ചര്‍ തുടര്‍ന്നു. "അന്ന് അവിടെ വെച്ച് തന്നെ വാങ്ങിവരേണ്ടാതായിരുന്നു. അയച്ചപ്പോള്‍ അവര്‍ക്ക്‌ അഡ്രെസ്സ് മാറിപ്പോയെന്നൊക്കെയാണ് പറഞ്ഞത്. എന്തായാലും കിട്ടിയല്ലോ"

ഫാന്‍സി ഡ്രസ്സ്‌ മത്സരതിനൊപ്പം പ്രസംഗമത്സരത്തിലും വിജയിച്ചപ്പോള്‍   സാറാമ്മ ടീച്ചറുടെ മുന്നില്‍ അഹങ്കരിക്കാമെന്നുള്ള സ്വപ്നം ഇരട്ടിച്ചിരുന്നു. പക്ഷേ എല്ലാം വൃഥാവിലാക്കി വിധി വിജയിച്ചു. ആ സര്‍ട്ടിഫിക്കറ്റ് വാങ്ങി പുറത്തിറങ്ങുമ്പോള്‍ ഇതുവരെ തോല്‍പിച്ച സാറാമ്മ ടീച്ചറിനോടുള്ള വാശി വൈരാഗ്യമായി മാറിയിരുന്നു. ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ടീച്ചറുടെ റൂമിലേക്ക്‌ ചെല്ലണമെന്ന ചിന്ത എന്നെ അലോസരപ്പെടുത്തി. സര്‍ട്ടിഫിക്കറ്റ് വാങ്ങി വേഗം പുറത്തിറങ്ങണമെന്ന ചിന്തയുമായി സാറാമ്മ ടീച്ചറുടെ ഓഫീസിനകത്തേക്ക്‌ കയറി.

"ആഹാ, വാ, വാ...ഇപ്പോള്‍ ആണോ വരുന്നത്? രണ്ട് ദിവസമായി ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു."

ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. ഇല്ല, പുറകില്‍ ആരും ഇല്ല. അപ്പോള്‍ എന്നോട് തന്നെ ആണ് ടീച്ചര്‍ സംസാരിക്കുന്നത്. പക്ഷേ എന്നെ കാത്തിരുന്നു ടീച്ചര്‍ എന്നോ? അവിശ്വസനീയം!

"നീ എങ്കിലും എന്‍റെ പ്രതീക്ഷ കാത്തുവല്ലോ". മേശയുടെ ഡ്രോയര്‍ തുറന്നുകൊണ്ട് ടീച്ചര്‍ തുടര്‍ന്നു "നിനക്ക് ഒപ്പം ഒരു 5 ഡിസ്റ്റിഗ്ഷന്‍ കൂടി ഞാന്‍  മലയാളം മീഡിയത്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ നീ ഒഴികെ ബാക്കിയെല്ലാവരുമെന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ചു. നീ ഇത് കണ്ടോ? റിസള്‍ട്ട്‌ വരുന്നതിനുമുന്‍പ്‌ ഞാന്‍ ഇട്ട സാധ്യതാലിസ്റ്റാണ്‌''   ഒരു കഷ്ണം കടലാസ ടീച്ചറെനിക്കുനേരെ നീട്ടി.

അത് വാങ്ങി നോക്കിയ ഞാന്‍ ഒരു നിമിഷം ഞെട്ടി തരിച്ചു. സാധ്യതാലിസ്റ്റില്‍ ഒന്നാമത്തെ പേരുകാരന്‍ ഞാന്‍ തന്നെ. ടീച്ചര്‍ എന്നെ വീണ്ടും അത്ഭുതപെടുത്തുന്നു. ചോദിക്കാതെ ഇരിക്കാന്‍ എനിക്കായില്ല

"ടീച്ചര്‍ ശരിക്കും എനിക്ക് ഡിസ്റ്റിഗ്ഷന്‍ പ്രതീക്ഷിച്ചിരുന്നോ?"

"പിന്നില്ലാതെ? എനിക്ക് അത്ര ഉറപ്പായിരുന്നു നിന്നെ. നിനക്ക് കൂടി കിട്ടിയില്ലയിരുന്നെങ്കില്‍ നമ്മുടെ മലയാളം മീഡിയത്തിനും അതുവഴി സ്ക്കൂളിനും നാണക്കേടായേനെ. നിന്നെ ഓര്‍ത്തഭിമാനം ഉണ്ടെനിക്ക്"

"ടീച്ചര്‍, ഞാന്‍ കരുതിയത് ടീച്ചര്‍ക്കെന്നെ പ്രതീക്ഷയില്ലന്നും ടീച്ചര്‍ വെറുക്കുന്ന കുട്ടികളില്‍ ഒന്നാമനാണ് ഞാനെന്നും...."

ഒരു പുഞ്ചിരി ആ മുഖത്ത് വിരിഞ്ഞു

"ആഹാ! ഈ 'വെറുക്കുന്ന കുട്ടികള്‍' എന്ന വിഭാഗം എന്താണ് വിഗ്നേഷ്? ഒരു അദ്ധ്യാപകര്‍ക്കും ഒരു വിദ്യാര്‍ത്ഥിയെയും വെറുക്കാന്‍ സാധ്യമല്ല കുട്ടി. ഓരോ കുട്ടിയും ഓരോ അദ്ധ്യാപകര്‍ക്കും സ്വന്തം മക്കളാണ്. മാതാപിതാക്കന്മാര്‍ സ്വന്തം മക്കളെ വെറുക്കുമോ? എല്ലാവരെയും ഒരുപോലെ സ്നേഹിക്കും. ചിലപ്പോള്‍ കൂട്ടത്തില്‍ ചിലരോട് മമത കൂടുതലുണ്ടാകും. പക്ഷേ ഒരിക്കലും ആരെയും വെറുക്കില്ല അദ്ധ്യാപകര്‍''

ടീച്ചറുടെ വാക്കുകള്‍ എന്‍റെ ഹൃദയം തുളച്ചകതെത്തി

"തെറ്റുകള്‍ കാണുമ്പോള്‍ വഴക്കുപറയുന്നത് വെറുപ്പുള്ളതുകൊണ്ടല്ല; നിങ്ങള്‍ വഴിതെറ്റി പോകുന്നത് കാണാന്‍ ഉള്ള ശക്തി ഇല്ലാഞ്ഞിട്ടാണ്. ഏത്‌ അമ്മയ്ക്കാണ് സ്വന്തം മക്കള്‍ വഴിതെറ്റി പോകുന്നത് സഹിക്കാന്‍ പറ്റുക? എനിക്കറിയാം, ഞാന്‍ നിന്നെ ഒരുപാട് വഴക്കുപറഞ്ഞിട്ടുണ്ട്.അത് നിന്നോടുള്ള വെറുപ്പുകൊണ്ടല്ല കുഞ്ഞേ! 9th സ്റ്റാന്‍ഡേര്‍ഡില്‍ ചീത്ത കൂട്ടുകെട്ടില്‍ പെട്ട് പഠിത്തം ഉഴപ്പുന്നത് കണ്ടപ്പോളും, 10ല്‍ പ്രേമം തലക്ക് പിടിച്ച് സ്വന്തം ജീവിതം നീ നശിപ്പിക്കുനതു കണ്ടപ്പോളും എനിക്ക് സഹിക്കാന്‍ പറ്റിയില്ല. നിന്നെ നേര്‍വഴിക്ക് കൊണ്ടുവരാന്‍, നിന്നില്‍ ജയിക്കാനുള്ള വാശി കയറ്റാന്‍ എനിക്കങ്ങനെ പെരുമാറേണ്ടി വന്നു. നിന്നോടുള്ള സ്നേഹം തന്നെയാണ്, ആ സ്നേഹം നിന്നോട് കാണിക്കുന്നതില്‍ നിന്നുമെന്നെ തടഞ്ഞതും. ഒരികലും നീ എനിക്ക് 'ചീത്തകുട്ടി' അല്ല. എന്‍റെ സ്വന്തം കുഞ്ഞാ നീ".

ഈശ്വര, നീ എന്നെ പരീക്ഷിച്ചുവല്ലോ? അദ്ധ്യാപക മനസ്സ് തിരിച്ചറിയാതെ ഞാന്‍ വെറുത്തത് ഈശ്വരന്‍ ആരാണെന്ന് കാട്ടിത്തരുന്ന ഗുരുവിനെ തന്നെയാണല്ലോ? ഗുരുനിന്ദാ പാപം ഉമിത്തീയില്‍ വെന്താലും തീരില്ലെന്നറിയാം എങ്കിലും മാപ്പ്. ഒരായിരം മാപ്പ്. ക്ഷമാപണം വാക്കുകളാക്കി മാറ്റാനുള്ള ശക്തി പോലും നഷ്ടപ്പെട്ട് ആ വിദ്യാദായിനി മുന്‍പാകെ ഞാന്‍ നിന്നു. വാടിയ മുഖവും നിറയുന്ന കണ്ണുകളും എനിക്കുവേണ്ടി ടീച്ചറോട്‌ മാപ്പിരുന്നു.

കണ്ണുകളുടെ അഭ്യര്‍ഥന തിരിച്ചറിഞ്ഞ ടീച്ചര്‍ തുടര്‍ന്നു

"നീ വിഷമിക്കണ്ട. എനിക്ക് ഒരു ദേഷ്യവും ഇല്ല. നിനക്ക് നന്മ മാത്രമെ വരൂ. എവിടെ പോയാലും വിജയം നിനക്കൊപ്പം ഉണ്ടാകും"

ടീച്ചര്‍ നീട്ടിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ആ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ അഹങ്കരിക്കാനുള്ള ആഗ്രഹം നാമ്പിട്ടില്ല. ആ സ്വരസ്വതി ക്ഷേത്രത്തില്‍ അഹങ്കരിക്കാന്‍ ആഗ്രഹിച്ചതിലുള്ള കുറ്റബോധവുമെനിക്ക് തോന്നിയില്ല.സ്കൂളിന്‍റെ പടവുകള്‍ എന്നെന്നേക്കുമായി ഇറങ്ങുമ്പോള്‍   മനസ്സില്‍ നിറഞ്ഞുനിന്നത് ഇന്നുവരെ തിരിച്ചറിയാതെ പോയ ഗുരു സ്നേഹം മനസ്സിലാക്കിയതിലുള്ള സന്തോഷവും ഗുരുത്വം നേടാന്‍ സാധിച്ചതിലുള്ള ആത്മഹര്‍ഷവും ആയിരുന്നു.

പിന്‍കുറിപ്പ്‌

ഇത് 2003ലെ സംഭവമാണ്. അന്ന് മലയാളം മീഡിയം റിസള്‍ട്ട്‌ അത്ര മെച്ചം അല്ലായിരുന്നു. പക്ഷേ, ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ എന്നും നല്ല റിസള്‍ട്ട്‌ ആണ് നല്‍കിയിരുന്നത്. ആ വര്ഷം തന്നെ 15നു മുകളില്‍ ഡിസ്റ്റിന്‍ഗ്ഷന്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നല്‍കി. ഇപ്പോള്‍ എന്‍റെ സ്കൂളിന്‍റെ അവസ്ഥ ഒരുപാട് മാറി. മലയാളം മീഡിയം കുട്ടികളും ഇംഗ്ലീഷ് മീഡിയം കുട്ടികളും ഒരുപോലെ പെര്‍ഫോം ചെയ്യുന്നു. എല്ലാവര്‍ഷവും റിസള്‍ട്ട്‌ കൂടി കൂടി വരുന്നു. 2003ല്‍ തന്നെ എന്‍റെ ക്ലാസ്സില്‍ പഠിച്ച വിഷ്ണു എന്ന കുട്ടിക്ക് 2 മാര്‍ക്കിനാണ് ഡിസ്റ്റിന്‍ഗ്ഷന്‍ നഷ്ടമായത്. എന്നാല്‍ അവന്‍ പിന്നീട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലാ തലത്തില്‍ ഒന്നാമന്‍ ആയതിന് പുറകെ കേരള നഴ്സിംഗ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും സ്റ്റേറ്റ് ലവല്‍ ഫസ്റ്റ് റാങ്ക് വാങ്ങി ജയിക്കുകയും, പിന്നീട് അതേ ഫീല്‍ഡില്‍  ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തുല്യത ഇല്ലാത്ത പല നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത വിവരവും സന്തോഷത്തോടെ പങ്കു വെക്കുന്നു. എല്ലാം എന്‍റെ സ്കൂളിന്‍റെ മഹത്വം കൊണ്ട് തന്നെ.